![](https://qatarmalayalees.com/wp-content/uploads/2021/08/image_editor_output_image-1518761514-1628084867361.jpg)
![](https://qatarmalayalees.com/wp-content/uploads/2021/08/image_editor_output_image-1518761514-1628084867361.jpg)
ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസത്തിലും കോവിഡ് മൂന്നാം ഘട്ട നിയന്ത്രണങ്ങൾ തന്നെ തുടരുമെന്നുറപ്പായി. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗം അംഗീകരിച്ച, ആഗസ്റ്റ് 6 മുതൽ പ്രാബല്യത്തിൽ വരുന്ന ലഘൂകരണം ഏറെക്കുറെ ജൂലൈ 9 മുതൽ ഖത്തറിൽ നടപ്പിലാക്കി വരുന്ന മൂന്നാം ഘട്ട നിയന്ത്രണങ്ങൾ തന്നെയാണ്. നേരിയ ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. നേരത്ത ജൂലൈ 30 മുതൽ തുടങ്ങാനിരുന്ന കോവിഡ് നാലാം ഘട്ട ലഘൂകരണം കഴിഞ്ഞയാഴ്ച്ച ഖത്തറിൽ കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ നീട്ടി വെക്കുകയായിരുന്നു.
ആഗസ്റ്റ് 6 മുതൽ ഉള്ള ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ:
-ബീച്ചുകളിലും പാർക്കുകളിലും 20 പേർക്ക് വരെ പ്രവേശനം ഉയർത്തി. അല്ലെങ്കിൽ ഒരേ വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഒന്നിച്ചു വരാം. ഓട്ടം, നടത്തം, സൈക്ക്ളിംഗ് എന്നിവയ്ക്ക് പുറമെ ഇനി മുതൽ വ്യായാമ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറക്കും.
-തുറന്ന ഇടങ്ങളിൽ വാക്സീൻ എടുത്ത 35 പേർക്ക് വരെയോ എടുക്കാത്ത 10 പേർക്ക് വരെയോ കൂട്ടം ചേരാം. അടഞ്ഞ ഇടങ്ങളിൽ ഇത് യഥാക്രമം 15 ഉം 10ഉം ആയി തുടരും.
-മാളുകളിൽ പ്രെയർ ഹാളുകളും ചേഞ്ചിങ്ങ് റൂമുകളും അനുവദിക്കും. അമച്വർ സ്പോട്ട്സ് പരിശീലനങ്ങൾക്ക്, തുറന്ന ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 35 പേരേയും, അടഞ്ഞ ഇടങ്ങളിൽ വാക്സീൻ സ്വീകരിച്ച 15 പേരേയും അനുവദിക്കും.
-ദോഹ മെട്രോ, പൊതുഗതാഗതം, ഡ്രൈവിംഗ് സ്‌കൂൾ, ബാർബർ ഷോപ്പ്, ഔട്ട്ഡോർ അമ്യൂസ്മെന്റ് പാർക്ക്, എന്റർടെയിന്മെന്റ് സെന്ററുകൾ, ഔട്ട്ഡോർ സ്വിമിംഗ് പൂളുകൾ, വാട്ടർ പാർക്കുകൾ നഴ്‌സറി, വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ, ബീച്ചുകൾ, മാളുകൾ, സൂക്കുകൾ, ഹോൾസെയിൽ മാർക്കറ്റ് മുതലായവയുടെ അനുവദനീയ പ്രവേശന പരിധി 50 ശതമാനത്തിലേക്ക് ഉയർത്തിയത് തുടരും. മ്യൂസിയങ്ങളിലും ലൈബ്രറികളിലും 75 ശതമാനത്തിലേക്ക് ഉയർത്തി. മാളുകളിലെ ഫുഡ് കോർട്ടുകളിൽ 30 ശതമാനം മാത്രം.
-ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള എല്ലാ ഭക്ഷണശാലകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. അതേ സമയം സർട്ടിഫിക്കറ്റ് ഇല്ലാത്ത ഔട്ട്ഡോർ ഭക്ഷണശാലകളിൽ 30% ആണ് പരിധി. ഇൻഡോറിൽ ഇത് 20% ആക്കിയിട്ടുണ്ട്.
-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ അനുവദനീയ ശേഷി 100 ശതമാനം തന്നെ.
-മാർക്കറ്റിലും സൂക്കുകളിലും സിനിമാതിയേറ്ററിലും കുട്ടികളുടെ പ്രവേശനം തുടരും. തിയേറ്ററിന്റെയും ഇൻഡോർ അമ്യൂസ്മെന്റ് പാർക്ക്, എന്റര്ടെയിന്മെന്റ് സെന്റർ, ഇൻഡോർ സ്വിമിംഗ് പൂൾ എന്നിവയുടെ ശേഷി പരിധി 30 ശതമാനം ആയിരിക്കും. അതിൽ 75% പേർ വാക്സീൻ എടുത്തിരിക്കണം. കുട്ടികൾ ഉൾപ്പെടെ ബാക്കി 25 ശതമാനത്തിലാണ്. 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളിൽ ഒരു സമയം ഒരു കുട്ടിക്ക് മാത്രമാവും പ്രവേശനം. പള്ളികളിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിച്ചു.
-വിവാഹചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 80 ആയി തുടരും. വാക്സീൻ എടുക്കാത്ത 10 പേർക്ക് വരെ പങ്കെടുക്കാം.
-പ്രൈവറ്റ് വള്ളങ്ങളിലും ടൂറിസ്റ്റ് ബോട്ടുകളിലും 50 ശതമാനം ശേഷിയിൽ വാക്സീൻ എടുക്കാത്ത 3 പേർ ഉൾപ്പെടെ 20 പേരെ വരെ അനുവദിക്കും. മെട്രോ അടങ്ങുന്ന പൊതുഗതാതം 50 ശതമാനം ശേഷിയിൽ ഓടും.
-കസ്റ്റമേഴ്‌സും ജീവനക്കാരും വാക്സീൻ സ്വീകരിച്ചവരെങ്കിൽ, മസ്സാജ്, ജക്കൂസി, ജിം, ഹെൽത്ത് ക്ലബുകൾ മുതലായവ 50% ശേഷിയിൽ പ്രവർത്തിക്കാം.
-തൊഴിൽസ്ഥാപനങ്ങളിൽ പരിധി 80 ശതമാനം തന്നെ തുടരും. വാക്സീൻ എടുക്കാത്ത ജീവനക്കാർക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റും തുടരും.
-മാസ്കും സാമൂഹ്യ അകലവും ഇഹ്തിരാസ് ആപ്പ് ഉപയോഗവും പതിവ് പോലെ.