
2022 ഫിഫ ലോകകപ്പ് ഖത്തറിലെ ആദ്യ വിജയം സ്വന്തമാക്കി ഇക്വഡോർ. ആതിഥേയരായ ഖത്തറിനെ ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ തുടക്കം മുതൽ ഇക്വഡോർ ആധിപത്യം പുലർത്തി. തെക്കേ അമേരിക്കൻ ടീമിന് മുന്നിൽ പതറിയ ഖത്തറിനെയാണ് കണ്ടത്.
മൊത്തത്തിൽ 67,372 ആരാധകർ പങ്കെടുത്ത ഗംഭീരമായ സദസ്സിൽ ഖത്തർ ആരാധകരെ നിരാശരാക്കി ഇക്വഡോർ ആരവം ഉടനീളം നിറഞ്ഞു.
തന്റെ മൂന്നാം മിനിറ്റിലെ ഗോൾ ഓഫ്‌സൈഡ് ആയതിനാൽ VAR പ്രകാരം നിരസിച്ചതിന് ശേഷം, ഇക്വഡോർ ക്യാപ്റ്റൻ വലൻസിയ 16-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിൽ നിന്ന് ഖത്തർ 2022 ലെ ആദ്യ ഗോൾ നേടി. 31-ാം മിനിറ്റിൽ ഒരു മിന്നുന്ന ഹെഡറിൽ നിന്നായിരുന്നു വലൻസിയുടെ തന്നെ മറ്റൊരു ഗോൾ.
ഖത്തറിന് വേണ്ടി അൽമോസ് അലി, അബ്ദുൽ അസീസ് ഹാറ്റെം, പകരക്കാരനായ മുഹമ്മദ് മുന്താരി എന്നിവരുടെ അപൂർവ ശ്രമങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ല. കളിയിൽ ഒരിടത്തും തന്നെ ഫെലിക്സ് സാഞ്ചസ് പരിശീലിപ്പിച്ച ഖത്തർ ടീം ഇക്വഡോർ ഗോൾകീപ്പർ ഹെർണാൻ ഗലിൻഡസിന് ഭീഷണി ഉയർത്തിയില്ല.
ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യ ഹോം ടീമായും ഖത്തർ മാറി. അവസാന രണ്ട് ഗ്രൂപ്പ് എ മത്സരങ്ങളിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനും നെതർലൻഡിനുമെതിരെയാണ് ഖത്തറിന്റെ ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu