QatarTechnology

ഖത്തർ വൈദ്യുതി നിരക്കിൽ വർധനയ്ക്ക് കാരണം സ്മാർട്ട് മീറ്ററുകൾ? വിശദീകരണവുമായി കഹ്‌റാമ 

ഖത്തറിൽ വൈദ്യുതി നിരക്കുകളിൽ മാറ്റമോ വർധനവോ ഇല്ലെന്ന് ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) അറിയിച്ചു. “താരിഫ് കണക്കുകൂട്ടലിലെ വർദ്ധനവിന് സ്മാർട്ട് മീറ്ററുകൾ കാരണമല്ല” എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ട്വിറ്റർ പേജിൽ കഹ്‌റാമയുടെ പ്രതികരണം. 

ചില വരിക്കാരുടെ ഉയർന്ന ബിൽ തുകയ്ക്ക് കാരണം പുതുതായി സ്ഥാപിച്ച സ്മാർട്ട് മീറ്ററുകളോ താരിഫ് നിരക്കിലെ വർധനവോ ആണെന്ന അഭ്യൂഹങ്ങളെ നിരാകരിക്കുന്നതാണ് ഈ വിശദീകരണം.

ബിൽ തുക ഉയരാൻ കാരണം താരതമ്യേന ഉപഭോഗത്തിന്റെ കൃത്യവും യഥാർത്ഥവുമായ റീഡിംഗുകൾ റെക്കോർഡ് ചെയ്യുന്നതിനാലും ഏകദേശ കണക്കുകളെ ആശ്രയിക്കേണ്ടതില്ലാത്തതിനാലും ആയിരിക്കാമെന്ന് കഹ്‌റാമ അഭിപ്രായപ്പെട്ടു.

ഖത്തറിൽ സ്‌മാർട്ട് മീറ്റർ സംവിധാനത്തിന്റെയും വൈദ്യുതി മീറ്ററുകൾക്കായുള്ള ആശയവിനിമയ ശൃംഖലയുടെയും നിർമാണം പൂർത്തിയായതായി കഹ്‌റാമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.  ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 600,000 സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.

2021 ജനുവരി മുതൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകളിൽ സാനിറ്റേഷൻ ചാർജുകളും ഈടാക്കുന്നുണ്ട്. കഹ്‌റാമ നൽകുന്ന പ്രതിമാസ ജല ഉപഭോഗ ബില്ലിന്റെ 20 ശതമാനത്തിന് തുല്യമാണ് ഇങ്ങനെ ഈടാക്കുന്ന ശുചിത്വ ഫീസ്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) നൽകുന്ന ശുചിത്വ സേവനങ്ങൾക്കാണ് കഹ്‌റാമ ഫീസ് ഈടാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button