
മൂന്ന് വർഷത്തെ ഒളിവിന് ശേഷം, കാനഡയിലെ ഏറ്റവും കൂടുതൽ തിരയപ്പെട്ട, പിടികിട്ടാപ്പുള്ളിയെ ഖത്തറിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) അറിയിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയം അറസ്റ്റിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.
കൊലപാതകം, കൊക്കെയ്ൻ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 38 കാരനായ റബീഹ് അൽഖലീലിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതായി ഇന്റർപോൾ അറിയിച്ചു. “കൊലപാതകത്തിന് വിചാരണയിലിരിക്കെ കാനഡയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു,” അധികൃതർ പറഞ്ഞു.
അൽഖലീൽ കാനഡയിലേക്ക് മടങ്ങുന്നതുവരെ ഖത്തറിൽ തടങ്കലിൽ വയ്ക്കുമെന്ന് ഇന്റർപോൾ സ്ഥിരീകരിച്ചു.
ഖത്തറിലെ ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഒട്ടാവയിലെയും ഇന്റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) ലെയ്‌സൺ ഓഫീസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കമ്പൈൻഡ് ഫോഴ്‌സ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ആർസിഎംപി ഫെഡറൽ പോളിസിംഗ് പസഫിക് മേഖല എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെയാണ് അറസ്റ്റ് സാധ്യമായതെന്ന് ഇന്റർപോൾ പറഞ്ഞു.