കെനിയ ബസ്സപകടം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കും; പരിക്കേറ്റവർ അപകടനില തരണം ചെയ്തു

കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഖത്തർ നിവാസികളായ ഇരുപത്തിമൂന്ന് ഇന്ത്യൻ പൗരന്മാരെയും മരണപ്പെട്ട 6 പേരുടെ മൃതദേഹങ്ങളും തലസ്ഥാനമായ നെയ്‌റോബിയിലേക്ക് മാറ്റി. പരുക്കേറ്റ എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ പോസ്റ്റ്‌മോർട്ടം പരിശോധനകൾ ഇന്നലെ രാത്രി പൂർത്തിയായതായി ദോഹയിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിരീകരിച്ചു. “നെയ്‌റോബിയിലെ ഞങ്ങളുടെ എച്ച്‌സിഐ [ഇന്ത്യൻ ഹൈക്കമ്മീഷൻ] ഏകോപിപ്പിച്ചാണ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്,” എംബസി പറഞ്ഞു. മൃതദേഹങ്ങൾ 2 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാനാണ് പദ്ധതി.
മരിച്ചവർ റിയ ആൻ (41), മകൾ ടൈറ (8); ഗീത ഷോജി ഐസക് (58); ജെസ്‌ന (29), മകൾ റൂഹി മെഹ്‌റിൻ (1.5 വയസ്സ്) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
നെയ്‌റോബിയിലേക്ക് മാറ്റിയ പരിക്കേറ്റ 23 ഇന്ത്യക്കാരിൽ 10 പേരെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ശേഷിക്കുന്ന വ്യക്തികൾക്ക് കെനിയൻ തലസ്ഥാനത്ത് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷൻ നിരന്തരമായ നിരീക്ഷണവും സഹായവും നൽകി വരുന്നു.
നകുരു കൗണ്ടിയിൽ നിന്ന് ലൈക്കിപിയ കൗണ്ടിയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികളുമായി പോയ ബസ് ന്യാഹുരുരു ടൗണിൽ നിന്ന് 41 കിലോമീറ്റർ തെക്കായി ഗിചാക്ക പ്രദേശത്തെ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.