ഇറാന്റെ ആക്രമണം അന്താരാഷ്‌ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനം; ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങൾ

ഖത്തറിലെ അൽ-ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തെ നിരവധി രാജ്യങ്ങൾ ശക്തമായി അപലപിച്ചു, ഇത് ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണെന്ന് അവർ പറഞ്ഞു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയെ മൊറോക്കോ, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ ഫോണിൽ ബന്ധപ്പെട്ടു. മൂന്ന് നേതാക്കളും ഖത്തറിന് പിന്തുണ അറിയിക്കുകയും ഇറാനിയൻ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്‌തു. മിസൈൽ ആക്രമണം ഖത്തറിന്റെ സുരക്ഷയ്ക്കും മേഖലയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് അവർ വിശേഷിപ്പിച്ചു. ശാന്തത പാലിച്ച് നയതന്ത്ര പ്രവർത്തനങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർ ഖത്തറിനോട് അഭ്യർത്ഥിച്ചു. പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും അമീർ അവരോട് നന്ദി പറഞ്ഞു.
സൗദി അറേബ്യ ഇറാന്റെ നടപടിയെ ന്യായീകരിക്കാത്ത ആക്രമണവും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ചു. ഖത്തറിന് അവർ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്സും ആക്രമണത്തെ അപലപിക്കുകയും സംഘർഷം വർദ്ധിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. എല്ലാ കക്ഷികളും ചർച്ചയിലൂടെ സമാധാനപരമായ പരിഹാരങ്ങൾ തേടണമെന്ന് യുഎഇ ആവശ്യപ്പെട്ടു.
ബഹ്‌റൈൻ ആക്രമണത്തിനെ ശക്തമായി അപലപിക്കുകയും ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു, കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. മിസൈൽ ആക്രമണത്തെ പ്രാദേശിക സമാധാനത്തിനു നേരെയുള്ള കടന്നുകയറ്റമെന്നു വിശേഷിപ്പിച്ച ഒമാൻ അയൽപക്ക ബന്ധങ്ങളെ ബഹുമാനിക്കാൻ ഇറാനോട് ആവശ്യപ്പെട്ടു. കുവൈറ്റ് ആക്രമണത്തെ അപലപിക്കുകയും സ്വയം പ്രതിരോധിക്കാനുള്ള ഖത്തറിന്റെ അവകാശത്തെ പിന്തുണക്കുകയും ചെയ്‌തു. കൂടുതൽ സംഘർഷം തടയുന്നതിനായി പ്രാദേശിക ഐക്യത്തിന്റെയും നയതന്ത്ര ശ്രമങ്ങളുടെയും പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി.
ഗൾഫ് സഹകരണ കൗൺസിലിന്റെ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിന്റെ നിലപാടിനെ പിന്തുണയ്ക്കുകയും ചെയ്തു. ഈ നടപടി അസ്വീകാര്യമാണെന്നും മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon