ഖിയ ചാമ്പ്യൻസ് ലീഗ്: സെമിയിൽ ഗ്രാൻഡായി ഗ്രാൻഡ് മാൾ എഫ്.സി; സിറ്റി എക്സ്ചേഞ്ചിനെതിരെ ചരിത്ര ഫൈനലിന്

ദോഹ: ദോഹ സ്റ്റേഡിയത്തിൽ നിറഞ്ഞ ഫുട്ബാൾ ആരാധകരുടെ ആരവങ്ങൾ ഊർജമാക്കി പന്തുതട്ടിയ ഗ്രാൻഡ് മാൾ എഫ്.സി ‘ഖിയ ചാമ്പ്യൻസ് ലീഗ്’ ഫുട്ബാളിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ഖത്തറിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായ ഖിയ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിലും നോക്കൗട്ട് റൗണ്ടിലും മിന്നും പ്രകടനവുമായി കുതിച്ച ഗ്രാൻഡ് മാൾ എഫ്.സി സെമി ഫൈനലിൽ ഉജ്വല പോരാട്ടം കാഴ്ചവെച്ചാണ് ഫൈനൽ ബർത്തുറപ്പിച്ചത്.
ഖിയ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ കിരീടത്തിൽ മുത്തമിടാനായി ഗ്രാൻഡ്മാൾ എഫ്.സി അരയും തലയും മുറുക്കി ഒരുങ്ങി കഴിഞ്ഞു. 2025 മേയ് 30 വെള്ളിയാഴ്ച വൈകുന്നേരം 7. 30 നു ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഗ്രാൻഡ് മാൾ എഫ്‌സി, സിറ്റി എക്‌സ്‌ചേഞ്ച് എഫ്‌സിയെ നേരിടും.
വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരത്തിൽ വമ്പൻ താരനിരയുമായി എത്തിയ ഫാൻ ഫോർ എവർ എഫ്‌സിയെ 3-2 തോൽപിച്ചായിരുന്നു ഗ്രാൻഡ് മാൾ എഫ്.സിയുടെ ഫൈനൽ പ്രവേശനം. കളിയിൽ ആദ്യം ഗോൾ നേടിയ ഫാൻ ഫോർ ആയിരുന്നു. എന്നാൽ, ലീഡ് പിടിച്ച എതിരാളികളെ തകർത്തെറിഞ്ഞുകൊണ്ട് ഗ്രാൻഡ്മാളിന്റെ മഞ്ഞക്കുപ്പായക്കാർ കളംവാണു. വിങ്ങുകളെയും മധ്യനിരയെയും ചടുലമാക്കികൊണ്ട് നായകൻ മുഹമ്മദ് റിഷാദ് ടീമിന്റെ കപ്പിത്താനായി മാറി. മികച്ച നീക്കങ്ങളുമായി ഗോളവസരം സൃഷ്ടിച്ച റിഷാദിന്റെ പിന്തുണയിൽ തുടർച്ചയായി മൂന്ന് ഗോളുകൾ എതിർ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഉജ്വലമായി തിരിച്ചു വന്നു. അജ്സലും ഗനിയുമായിരുന്നു ഗ്രാൻഡിന്റെ ഗോൾ നേട്ടക്കാർ.
ഓരോ നിമിഷവും ആവേശം നിറച്ചുകൊണ്ട്, പ്രതീക്ഷകൾക്കൊത്ത പ്രകടനമാണ് ഗ്രാൻഡ് മാൾ എഫ്‌സി കാഴ്ചവെച്ചത്. തന്ത്രപരമായ നീക്കങ്ങളുടെയും തികഞ്ഞ ഏകോപനത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗ്രാൻഡ് മാൾ എഫ്.സി വിജയം കരസ്ഥമാക്കിയത്. ആവേശോജ്വലമായ ആരാധകരുടെ പിന്തുണയോടെ ഗ്രാൻഡ് മാൾ എഫ്‌സി കാഴ്ചവെച്ച ഓരോ നീക്കവും ശ്രദ്ധ ആകർഷിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL), ഐ-ലീഗ്, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ് (KPL), സൂപ്പർ ലീഗ് കേരള (S L K) എന്നിവിടങ്ങളിൽ മികവ് തെളിയിച്ച പ്രബലരായ കായിക താരങ്ങൾ ഉൾക്കൊള്ളുന്ന ഒരു മികച്ച ലൈൻ അപ്പ് ആണ് ഗ്രാൻഡ് മാൾ എഫ്‌സിക്കായി ഗ്രൗണ്ടിൽ ഇറങ്ങിയത്. തകർപ്പൻ വിജയത്തോടെ, ടീമിന്റെ ശക്തിയും ആധികാരികതയും വീണ്ടും തെളിയിച്ചാണ് ഫൈനലിൽ ഇടം നേടുന്നത്. കളിയിലുടനീളം ഉജ്വല പ്രകടനം കാഴ്ചവെച്ച മിഡ് ഫീൽഡർ റിഷാദാണ് മത്സരത്തിലെ ‘മാൻ ഓഫ് ദ മാച്ച്’.