
സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികളുടെ ആരോഗ്യ രേഖകൾ പരസ്പരം ബന്ധിപ്പിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പദ്ധതിയിടുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. മെഡിക്കൽ ടെസ്റ്റുകളും സ്ക്രീനിംഗും ആവർത്തിപ്പിക്കാതിരിക്കുക എന്ന പ്രാഥമിക ഉദ്ദേശ്യമാണ് പദ്ധതിക്ക് പിന്നിലുള്ളത്.
“മെഡിക്കൽ ടെസ്റ്റുകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കുക എന്നതാണ് 2024-ലെ ഞങ്ങളുടെ അഭിലാഷ പദ്ധതി,” MoPH-ലെ നോൺ-കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽതാനി പറഞ്ഞു.
അടുത്തിടെ ഖത്തർ ടിവിയോട് സംസാരിച്ച അദ്ദേഹം, ഒരിക്കൽ ഒരു മെഡിക്കൽ ടെസ്റ്റ് നടത്തിയാൽ അത് മറ്റൊരു ഡോക്ടർ ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും ആവർത്തിച്ചുള്ള പരിശോധനകൾ ഒഴിവാക്കുന്നത് രോഗികളുടെ സമയവും ചെലവും ലാഭിക്കുമെന്നും വ്യക്തമാക്കി.
കൂടാതെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നിവ പോലുള്ള പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങൾ ആദ്യഘട്ടത്തിൽ കണ്ടെത്തുന്നതിന് ആരോഗ്യ പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ഡോ. മുഹമ്മദ് പറഞ്ഞു.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ദന്തപരിശോധനയ്ക്ക് വിധേയരാകാൻ ആളുകളിൽ ക്യാമ്പയിൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സ്ട്രാറ്റജി 2023 ഓടെ അവസാനിക്കുകയാണെന്നും, പുതിയ സ്ട്രാറ്റജി (2024-30) ഖത്തർ ദേശീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD