Qatar

കാർഷിക ജല ഉപഭോഗം 40% കുറക്കാൻ പദ്ധതിയുമായി ഖത്തർ

ജലസുരക്ഷ, ഭക്ഷ്യോൽപ്പാദനം എന്നിവ വർധിപ്പിക്കുന്നതിനും സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, 2030ഓടെ ഉൽപ്പാദിപ്പിക്കുന്ന ഒരു ടൺ വിള കൃഷിയുടെ ജല ഉപഭോഗത്തിൽ ശരാശരി 40% കുറവ് വരുത്താനാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രതിനിധി ഡോ. ഡെൽഫിൻ അക്ലോക്ക് പറഞ്ഞു.

“മരുഭൂമി കാലാവസ്ഥയിലെ സുസ്ഥിര ഊർജം-ജലം-പരിസ്ഥിതി നെക്‌സസ് (ICSEWEN’23)” എന്ന വിഷയത്തെക്കുറിച്ചുള്ള മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ പാനൽ സെഷനിൽ സംസാരിക്കവേയാണ് ജലത്തിന്റെ ഉപയോഗരീതി മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പ്രതിനിധി വ്യക്തമാക്കിയത്.

സംസ്കരിച്ച മലിനജലം (ടിഎസ്ഇ) ഉപയോഗിക്കുന്നത് ഖത്തർ പ്രോത്സാഹിപ്പിക്കുന്നതായും അവർ പറഞ്ഞു.  ഈ ശുദ്ധീകരിച്ച മലിനജലം പ്രധാനമായും മൃഗങ്ങളുടെ ഭക്ഷണങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നു, പ്രത്യേകിച്ച് കാലിത്തീറ്റയ്ക്കായി. 2030 ഓടെ കാലിത്തീറ്റ ജലസേചനത്തിനുള്ള ജലത്തിന്റെ 100% ടിഎസ്ഇയിലെത്താനാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് ഡോ. അൽക്ലോക്ക് വെളിപ്പെടുത്തി.

എന്നിരുന്നാലും, ടി‌എസ്‌ഇ വെള്ളം എങ്ങനെ കൊണ്ടുപോകാം, അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ട്രേഡ് ഓഫുകൾ ഉൾപ്പെടെ ചില വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.  ടിഎസ്ഇ ഉപയോഗം പരമാവധിയാക്കുന്നതിലും, നഗരങ്ങളിൽ കാലിത്തീറ്റ, മരങ്ങൾ നട്ടുപിടിപ്പിക്കൽ, ലാൻഡ്സ്കേപ്പിംഗ് എന്നിവയ്ക്കായി ടിഎസ്ഇ വെള്ളം ഉപയോഗിക്കണമോ എന്ന് തീരുമാനിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തികവും നിർണായക ഘടകങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

 ഖത്തറിന്റെ ഏക പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ മഴയും ഭൂഗർഭജലവുമാണ്.  ഉപ്പുനീക്കം രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സാണ്. അത് ചെലവേറിയതും ഊർജ്ജം ആവശ്യമുള്ളതുമാണ്.  രാജ്യത്തിന്റെ ഭൂഗർഭ ജലസ്രോതസ്സുകളുടെ ഗുണനിലവാരവും അളവും സംരക്ഷിക്കുക എന്നതാണ് ഖത്തറിന്റെ ദേശീയ വികസന സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളിലൊന്ന്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button