
ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും, ഇരുരാജ്യങ്ങളിലെ നിശ്ചിത എയര്പോര്ട്ടുകളിലേക്ക് ഖത്തർ എയർവേയ്‌സ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും. മെയ് 10, 11, 12 തീയതികളിൽ ദോഹയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചി (KHI), ലാഹോർ (LHE), ഇസ്ലാമാബാദ് (ISB), മുൾട്ടാൻ (MUX), പെഷവാർ (PEW), സിയാൽകോട്ട് (SKT), ഇന്ത്യയിലെ അമൃത്സർ (ATQ) എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആണ് നിർത്തിവച്ചത്.
പാകിസ്ഥാനിലേക്കും ഇന്ത്യയിലേക്കുമുള്ള സർവീസുകളെ ബാധിക്കുന്ന താൽക്കാലിക പ്രവർത്തന ക്രമീകരണങ്ങൾ എയർലൈൻ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 32 വിമാനത്താവളങ്ങൾ മെയ് 15 ന് പുലർച്ചെ 5:29 വരെ അടച്ചിടുമെന്ന് ഇന്ത്യയുടെ വിമാനത്താവള അതോറിറ്റി പ്രഖ്യാപിച്ചു.
2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ രാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാത്തരം വിമാനങ്ങൾക്കും അടച്ചിടുമെന്ന് പാകിസ്ഥാൻ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു.
അതേസമയം, യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.