കുഞ്ഞു പ്രായത്തിൽ റെക്കോഡുകളുടെ കളിത്തോഴിയായി ഖത്തറിലെ മലയാളി ബാലിക ഇവ മരിയ റോയ്

ചെറിയ പ്രായത്തിൽ അസാധാരണ ഗ്രാഹ്യ ശേഷി കൊണ്ട് നിരവധി റെക്കോഡുകൾ കരസ്ഥമാക്കി ഖത്തറിലെ മലയാളി ബാലിക. കാളംപറമ്പിൽ റോയ്-ഷിൽജി ദമ്പതികളുടെ മകളായ ഇവ മരിയ റോയിയാണ് കുഞ്ഞുപ്രായത്തിൽ വലിയ റെക്കോഡുകളുടെ കളിത്തോഴിയായത്.
മുൻ പ്രസിഡണ്ട് എപിജെ അബ്ദുൾ കലാമിന്റെ പേരിലുള്ള കലാം വേൾഡ് റെക്കോഡ്സിൽ ജീനിയസ് കിഡ് എന്ന ടൈറ്റിലിൽ ആണ് ഇവയ്ക്ക് റെക്കോഡ്. കൂടാതെ, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സ്, ജാക്കി വേൾഡ് റെക്കോഡ്‌സ് എന്നിവയിലും കൊച്ചു ഇവയുടെ പേരുണ്ട്.
ഇവയ്ക്ക് വളരെ ചെറുപ്പത്തിൽ തന്നെ അസാധാരണമായ ഓർമ്മശക്തിക്കും ഗ്രഹണശേഷിക്കുമുള്ള അംഗീകാരങ്ങളാണ് ലഭിച്ചത്. പതാകകൾ, ദേശീയ ചിഹ്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഓർമ്മിക്കുന്നതിൽ അസാധാരണ വൈഭവം പുലർത്തേണ്ട ടെസ്റ്റുകളാണ് ഇവ കീഴടക്കിയത്. 115-ഓളം ഫ്‌ളാഷ്‌കാർഡുകൾ ഓർമിച്ചു വച്ച് വീണ്ടും തിരിച്ചറിയുക എന്ന ടാസ്ക് ആണ് ഇവ ലളിതമായി പൂർത്തിയാക്കിയത്.
ഖത്തറിൽ താമസക്കാരായ ഇവയുടെ കുടുംബം കോഴിക്കോട് താമരശ്ശേരി സ്വദേശികളാണ്. ഖത്തറിൽ ബിസിനസുകാരനായ റോയിയാണ് അച്ഛൻ. അമ്മ ഷിൽജി അമാൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കുഞ്ഞുപ്രായത്തിലെ ഇവയുടെ കഴിവുകൾ തിരിച്ചറിഞ്ഞു കുഞ്ഞിനെ നിരന്തരം ട്രെയിൻ ചെയ്ത മാതാപിതാക്കളുടെ കൂടിയാണ് ഈ നേട്ടം.