25000 റിയാൽ വരെ പിഴ; അനധികൃത പാർക്കിംഗിനെതിരെ ക്യാമ്പയിൻ സജീവമാകുന്നു
റെസിഡൻഷ്യൽ പരിസരങ്ങളിൽ ഹെവി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ 25,000 റിയാൽ വരെ പിഴ ചുമതിയേക്കാമെന്ന് മുന്നറിയിപ്പ്. ദോഹ മുൻസിപ്പാലിറ്റി ഇതിനായി ക്യാമ്പയിൻ സജീവമാക്കുകയാണ്.
സെപ്തംബർ 4 ന് ആരംഭിച്ച കാമ്പയിനിൽ, ദോഹ മുനിസിപ്പാലിറ്റിക്കുള്ളിൽ 313 ട്രക്കുകൾ, ബസുകൾ, മോട്ടോർ ക്യാബിനുകൾ എന്നിവയ്ക്ക് അനധികൃത പാർക്കിംഗിന്റെ പേരിൽ നോട്ടീസ് നൽകി. തുടർനടപടികൾ ഒഴിവാക്കുന്നതിന് പ്രചാരണ കാലയളവിനുള്ളിൽ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ഉടമകളോട് ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.
ഡ്രൈവർമാരും ഉടമകളും ഹെവി വാഹനങ്ങൾ നിശ്ചയിച്ചിട്ടതല്ലാത്ത സ്ഥലങ്ങളിൽ, പ്രത്യേകിച്ച് പാർപ്പിട പരിസരങ്ങളിൽ പാർക്ക് ചെയ്യുന്നതിനെതിരെ ഖത്തറിലെ നിരവധി മുനിസിപ്പാലിറ്റികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
2017ലെ 18-ാം നമ്പർ നിയമപ്രകാരം, സ്ക്വയറുകൾ, റോഡുകൾ, തെരുവുകൾ, ഇടനാഴികൾ, ഇടവഴികൾ, നടപ്പാതകൾ, പൊതു പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ, ഉപകരണങ്ങൾ, യന്ത്രങ്ങൾ, താൽക്കാലികമോ സ്ഥിരമായതോ ആയ കെട്ടിടങ്ങൾ എന്നിവ ലൈസൻസില്ലാതെ പാർക്ക് ചെയ്യുന്നതും നില നിൽക്കുന്നതും നിരോധിച്ചിരിക്കുന്നു.
നിയമം ലംഘിക്കുന്നവർക്ക് 25,00 റിയാലിൽ കൂടാത്ത പിഴയും, ലംഘനത്തിന്റെ കാരണങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം ശിക്ഷയും ലഭിക്കും.
പാർക്കിംഗ് മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സ്ഥലങ്ങളുടെ സൗന്ദര്യാത്മക ആകർഷണം നിലനിർത്തുന്നതിനുള്ള മുനിസിപ്പൽ നിയമങ്ങളെക്കുറിച്ചും അവബോധം വളർത്തുകയാണ് ബോധവൽക്കരണ കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുൽത്താൻ അൽ ഷഹ്‌വാനി പറഞ്ഞു.