ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ പിഎസ്‌ജിക്ക് ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം

ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബായ പിഎസ്‌ജിക്ക് ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കിയാണ് പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായത്.
തീർത്തും ഏകപക്ഷീയമായ മത്സരമായിരുന്നു ഫൈനൽ. പന്ത്രണ്ടാം മിനുട്ടിൽ തന്നെ മൊറോക്കൻ താരം ഹക്കിമിയിലൂടെ മുന്നിലെത്തിയ പിഎസ്‌ജി ഇടവേളയ്ക്കു മുൻപ് ഒരു ഗോൾ കൂടി കൂട്ടിച്ചേർത്തു. പത്തോമ്പതുകാരനായ ഡിസൈർ ഡ്യൂറെ ആയിരുന്നു ഗോൾ നേടിയത്.
ഇടവേളക്ക് ശേഷം ഡ്യൂറെ മറ്റൊരു ഗോൾ കൂടി നേടി. അതിനു ശേഷം ക്വാരസ്ഖേലിയ, മായുലു എന്നിവരാണ് പിഎസ്‌ജിയുടെ ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗ് നേടിയതോടെ ഈ സീസണിൽ ട്രെബിൾ കിരീടങ്ങളെന്ന നേട്ടവും പിഎസ്‌ജി സ്വന്തമാക്കി.
2011-ലാണ് ഖത്തർ സ്പോർട്ട്സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി പിഎസ്‌ജിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നത്. അതിനു ശേഷം യൂറോപ്പിലെ പ്രധാന ക്ലബായി വളർന്ന പിഎസ്‌ജി ആഭ്യന്തരകിരീടങ്ങൾ നിരവധി സ്വന്തമാക്കിയിട്ടുണ്ട്. 2020-ൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചിരുന്നെങ്കിലും ബയേൺ മ്യൂണിക്കിനോട് തോൽവി വഴങ്ങി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2