ഖത്തറും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അമീറും പ്രിൻസ് സൽമാനും ചർച്ച നടത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച്ച സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ജിസിസി-യുഎസ് ഉച്ചകോടിക്കിടെ റിയാദിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
യോഗത്തിന്റെ തുടക്കത്തിൽ, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യയിലെ രാജാവിന്റെ ആശംസകൾ കൈമാറുകയും ഖത്തർ ജനതയ്ക്കും അമീറിനും ആരോഗ്യം, സന്തോഷം, തുടർച്ചയായ പുരോഗതി എന്നിവയുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.
പകരമായി, സൽമാൻ രാജാവിന് അമീറും ആശംസകൾ നേർന്നു, സൗദി അറേബ്യയിലെ ജനങ്ങൾക്ക് ആരോഗ്യവും കൂടുതൽ വികസനവും സമൃദ്ധിയും ആശംസിച്ചു.
ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി ഈ ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ച് അവർ സംസാരിച്ചു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയുടെ പ്രധാന വിഷയങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും മറ്റ് ഖത്തരി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സൗദിയുടെ ഭാഗത്ത് നിന്ന്, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും സന്നിഹിതനായിരുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2