ക്യാമ്പിങ് സീസണിൽ മൺകൂനകളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കി മന്ത്രാലയം
ക്യാംപിങ് സീസണിൽ അശ്രദ്ധമായി മൺകൂനകളിൽ ഇടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഖത്തർ ടൂറിസം എന്നിവരുമായി പദ്ധതി ചർച്ച ചെയ്‌തു വരികയാണെന്ന് എംഒഇസിസിയിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ സാലിഹ് ഹസൻ അൽ കുവാരി പറഞ്ഞു.
ഖത്തറിലുടനീളം ശീതകാല ക്യാമ്പുകൾക്കായി കൂടുതൽ ആളുകൾ അപേക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉറങ്ങുമ്പോൾ ക്യാമ്പ് ഫയർ കത്തിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി, പ്രത്യേകിച്ച് കുട്ടികൾ സമീപത്തുണ്ടെങ്കിൽ. സീലൈനിലെ സർവീസ് കോംപ്ലക്‌സിൽ മന്ത്രാലയം നിരീക്ഷണം നടത്തുന്നുണ്ടെന്നും പൊതുജനാഭിപ്രായം തേടുകയാണെന്നും അൽ കുവാരി പറഞ്ഞു.
“ബീച്ചിലും ക്യാമ്പിംഗ് സൈറ്റുകളിലും ക്യാമ്പർമാർക്ക് സേവനം നൽകാൻ അൽ ഗരിയ ഏരിയയിൽ ഒരു സർവീസ് കോംപ്ലക്‌സ് നിർമ്മിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കോംപ്ലക്‌സ് ആസൂത്രണം ചെയ്യുമ്പോൾ, പ്ലംബിംഗ്, ഇലക്ട്രിക്കൽ, വുഡ് ഷോപ്പ് തുടങ്ങി എല്ലാത്തരം കടകളും ഉൾപ്പെടുത്തുമെന്നും ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ ദോഹ വരെ പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണിൽ വിവിധ ക്യാമ്പിംഗ് ഏരിയകളിൽ 2,730 ശീതകാല ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും MoECC ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.