
അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചതിൽ രണ്ട് വ്യക്തികളുടെ പങ്കിനെത്തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് പേരും ഏഷ്യൻ വംശജരായ പ്രവാസികളാണ്.
സാങ്കേതിക പരിശോധനയിലും ശേഖരിച്ച പ്രാഥമിക തെളിവുകളിലും രണ്ട് പ്രതികളും ഒരു ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി വൈദ്യുതി ലൈൻ ബന്ധിപ്പിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രണ്ട് ബോട്ട് ഉടമകളുടെയും മുൻകൂർ അറിവോടെയാണ് സംഭവമുണ്ടായത്.
2025 ഒക്ടോബർ 22 ബുധനാഴ്ച, സിവിൽ ഡിഫൻസ് ടീമുകൾക്കും അധികൃതർക്കും തീ നിയന്ത്രണവിധേയമാക്കാനും പരിക്കുകളൊന്നും കൂടാതെ അത് പടരുന്നത് തടയാനും കഴിഞ്ഞു. എങ്കിലും നിരവധി ബോട്ടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.




