ചൂട് കനക്കുന്നു; ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്

കൊടും ചൂട് കാരണം ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഞായറാഴ്ച്ച പറഞ്ഞു. വളരെ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യേണ്ട തൊഴിലാളികൾക്ക് മികച്ച സംരക്ഷണം നൽകണമെന്ന് അവർ ഗൾഫ് മേഖലയിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
“ ഓരോ വേനൽക്കാലത്തും കഠിനമായ ചൂടിൽ ജോലി ചെയ്യേണ്ടിവരുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ജോലി അപകടങ്ങൾ സൃഷ്‌ടിക്കുന്നതാണ്” ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റ് മേഖലയിലെ ഡെപ്യൂട്ടി ഡയറക്ടർ മൈക്കൽ പേജ് പറഞ്ഞു.
അടുത്തിടെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് മെയ് മാസത്തിലെ എക്കാലത്തെയും ഉയർന്ന താപനിലയായ 51.6 ഡിഗ്രി സെൽഷ്യസ്, തുടർച്ചയായ രണ്ടാം ദിവസവും രേഖപ്പെടുത്തിയിരുന്നു.
തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി, ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതി വരെയുള്ള ഏറ്റവും ചൂടേറിയ സമയങ്ങളിൽ പുറത്ത്, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നത് നിരോധിക്കുന്ന ഒരു നിയമം ഗൾഫ് രാജ്യങ്ങൾക്കുണ്ട്. ഖത്തറിൽ ഇന്നലെ മുതൽ ഇത് നിലവിൽ വന്നിരുന്നു.
ഇടക്കിടെയുണ്ടാകുന്ന ശക്തമായ ഉഷ്‌ണതരംഗങ്ങൾ ആഗോളതാപനത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ഉഷ്ണതരംഗങ്ങൾ കൂടുതൽ തവണ സംഭവിക്കുമെന്നും ഭാവിയിൽ കൂടുതൽ കാലം നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ 30 വർഷത്തിനിടെ ലോകത്തിലെ വളരെ ചൂടുള്ള ദിവസങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.
അറബ് രാജ്യങ്ങളിലെ പുറം ജോലിക്കാർ അപകടകരമായ ചൂടിന് ഏറ്റവും കൂടുതൽ വിധേയരാകുന്നവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ 2024 ലെ റിപ്പോർട്ട് പറയുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/EXau0c7bVzpANryExd3Apv