ഖത്തറിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ 3 വർഷം വരെ ജയിലിലിടും; 2 ലക്ഷം റിയാൽ വരെ പിഴയും

ഖത്തറിൽ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ ജയിൽ ശിക്ഷയോ 200,000 ഖത്തർ റിയാൽ വരെ പിഴയോ രണ്ടും ഒരുമിച്ചോ, 1990 ലെ പകർച്ചവ്യാധി പ്രതിരോധ നിയമം നമ്പർ 17 പ്രകാരം ശിക്ഷയായി ലഭിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. 

മെസൈമീർ പോലീസ് സ്റ്റേഷൻ തലവൻ കൂടിയായ ലെഫ്.കേണൽ ഖലീഫ സൽമാൻ അൽ മാമറി ആണ്, “പ്രവാസി സമൂഹങ്ങൾക്കിടയിലെ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും” എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ സംസാരിക്കവെ, വിവിധ കുറ്റകൃത്യങ്ങൾക്കുള്ള ഖത്തറിലെ ശിക്ഷയും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയത്.

പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പിന്റെ കൃത്യമായ ഉപയോഗം, വാഹനങ്ങളിൽ ആളുകളുടെ അനുവദനീയ പരിധി, സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് മാനേജ്മെന്റിന്റെ മറ്റു നിർദ്ദേശങ്ങളും ഇലക്ട്രോണിക് സേവനങ്ങളും പാലിക്കുക മുതലായവയാണ് ഖത്തറിൽ തുടരുന്ന കോവിഡ് പ്രോട്ടോക്കോൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കോവിഡ് നിയന്ത്രണങ്ങളുടെ തുടക്കം മുതൽ തന്നെ നിയമലംഘനങ്ങളും ഖത്തറിൽ സാധാരണമായിരുന്നു. ദിവസവും നൂറു കണക്കിന് പേർക്കെതിരെ കുറ്റം ചുമത്തുകയും വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പബ്ലിഷ് ചെയ്തു വരികയും ചെയ്യാറുണ്ട്. എന്നാൽ ഇവരിൽ പലരെയും ലഘുവായ പെനാൽറ്റികൾ മാത്രം നൽകി വിട്ടയക്കുകയാണ് പതിവ്.

Exit mobile version