ലോകകപ്പിലേക്ക് പരിപൂർണ്ണ സുരക്ഷാ സജ്ജർ; ‘വതനി’ൽ ശക്തി തെളിയിച്ച് ഖത്തർ 

ലോകകപ്പ് സുരക്ഷാ മുന്നൊരുക്കം വിലയിരുത്താനായി, 13 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ത്രിദിന സംയുക്ത സുരക്ഷാ അഭ്യാസമായ ‘വതൻ’ ബുധനാഴ്ച സമാപിച്ചു.  ലോകകപ്പ് മത്സര/മത്സരേതര  സൗകര്യങ്ങളിലും കരയിലും കടലിലുമുൾപ്പെടെ, രാജ്യത്തെ ഒന്നിലധികം സൈറ്റുകളിലാണ് അഭ്യാസം പൂർത്തിയായത്.

ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ സുരക്ഷാ പ്രവർത്തനങ്ങളുടെ ചുമതലകളും ടൂർണമെന്റിന്റെ പ്രവർത്തനപരവും സംഘടനാപരവുമായ പദ്ധതികളും പൊതു സുരക്ഷയുടെ ചുമതലകളും  വിവിധ സൈനിക ഗ്രൂപ്പുകൾ തമ്മിലുള്ള സംയുക്ത പ്രവർത്തനത്തെ അനുകരിക്കുന്ന സാഹചര്യങ്ങളും അഭ്യാസ രംഗങ്ങളിൽ അരങ്ങേറി.  

2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ സുരക്ഷാ കമ്മിറ്റി ചെയർമാനും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനി ബുധനാഴ്ച വൈകുന്നേരം അൽ റയ്യാൻ സ്‌പോർട്‌സിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന “വതൻ” അഭ്യാസത്തിന്റെ സമാപനത്തിന് സാക്ഷ്യം വഹിച്ചു. 

2021 ഫിഫ അറബ് കപ്പ്, 2022 ഫിഫ ലോകകപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ, അഭ്യാസത്തിനിടെ കൈകാര്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാഹചര്യങ്ങളുടെ ദൃശ്യാവിഷ്കാരത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കുകയും ഓപ്പറേഷൻ റൂം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയുരുത്തുകയും ചെയ്തു.

 “സങ്കീർണ്ണമായ മറ്റൊരു കടമ്പ കൂടി പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ എന്നത്തേക്കാളും കൂടുതൽ സജ്ജരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു,” 2022 ഫിഫ ലോകകപ്പ് ഖത്തർ സുരക്ഷാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.

Exit mobile version