ഫുട്‌ബോൾ ടൂർണമെന്റുകൾ: ഖത്തറിലേക്ക് സന്ദർശകരുടെ ഒഴുക്കെന്ന് ട്രാവൽ ഏജന്റുമാർ

ദോഹ: ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് ഖത്തറിലേക്കുള്ള സന്ദർശക വരവിൽ വലിയ അളവിൽ വർധനവ് രേഖപ്പെടുത്തിയതായി ദോഹയിലെ ട്രാവൽ ഏജൻസികൾ. അടുത്ത വർഷം ഫിഫ ലോകകപ്പിനോട് മുന്നോടിയായും സ്റ്റേഡിയങ്ങൾ കാണാൻ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് നിന്ന് നിരവധി സന്ദർശകർ എത്തുന്നതായി കമ്പനികൾ പറയുന്നു.

ഈ വർഷത്തിലെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള ബുക്കിംഗിൽ 20 ശതമാനം വർധനയാണ് കമ്പനി ഇപ്പോൾ കാണുന്നതെന്ന് മിലാനോ ട്രാവൽ ജനറൽ മാനേജർ അലി താബെറ്റ് അറിയിച്ചു.  

സൗദി അറേബ്യയിൽ നിന്നും ഒമാനിൽ നിന്നുമാണ് കൂടുതൽ ബുക്കിംഗുകൾ ലഭിക്കുന്നതെന്ന് ഏജന്റുമാർ പറയുന്നു.  ജോർദാൻ, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ വരുന്നു. മേഖലയ്ക്ക് പുറത്തുനിന്നാകട്ടെ, ഉസ്‌ബെക്കിസ്ഥാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ബുക്കിംഗിൽ മുന്നിൽ.

അടുത്തിടെ കമ്പനി ബുക്ക് ചെയ്ത സന്ദർശകരിൽ ഭൂരിഭാഗവും മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകരും റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഫുട്ബോൾ ആരാധകരുമാണെന്ന് അലി താബറ്റ് പറഞ്ഞു. “സ്റ്റേഡിയങ്ങൾ കാണാനും അടുത്ത വർഷം ലോകകപ്പിന് മുമ്പ് ഖത്തറിനെ കാണാനും വേണ്ടി മാത്രം പ്രദേശത്തിന് പുറത്ത് നിന്ന് ചില ആളുകൾ വന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള ഇൻബൗണ്ട് യാത്രക്കാരുടെ എണ്ണത്തിൽ 40 ശതമാനം വർധനയാണ് കമ്പനിക്ക് ഇപ്പോൾ ലഭിക്കുന്നതെന്ന് അൽമുഫ്താ ട്രാവൽ ആൻഡ് ടൂർസ് മാനേജർ ഖാലിദ് ലക്‌മൗഷും പറഞ്ഞു.

“ഞങ്ങൾക്ക് ബുക്ക് ചെയ്ത സന്ദർശകരിൽ ഭൂരിഭാഗവും ലെബനനിൽ നിന്നും കുവൈറ്റിൽ നിന്നുമാണ്.  ഒമാൻ, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും ഞങ്ങൾക്ക് ചില ബുക്കിംഗുകളും മറ്റ് അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വളരെ കുറച്ച് ബുക്കിംഗുകളും ഉണ്ട്, ” അദ്ദേഹം വെളിപ്പെടുത്തി.

കോവിഡ് യാത്രാ നിയന്ത്രണങ്ങളും ക്വാറന്റീനും പലപ്പോഴും യാത്രക്കാരെ പിന്നോട്ടടിക്കുന്നുണ്ടെന്നും ഇവ കൂടുതൽ ലഘൂകരിച്ചാൽ, ഖത്തറിലെ ഇൻബൗണ്ട്, ഔട്ട്ബൗണ്ട് യാത്രകളുടെ എണ്ണത്തിൽ കൂടുതൽ ഉത്തേജനം സാധ്യമാകുമെന്നും ട്രാവൽ ഏജന്റുമാർ അഭിപ്രായപ്പെടുന്നു. പുതിയ ഒമിക്രോൺ വകഭേദം ആശങ്കയായി തന്നെ തുടരുമ്പോഴും ഇത് വരെ ഖത്തറിലെ ട്രാവൽ വ്യവസായത്തെ ബാധിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Exit mobile version