മാലിന്യം തരം തിരിക്കാനുള്ള കണ്ടെയ്‌നറുകൾ ഒക്ടോബർ 1 നകം സ്ഥാപിക്കണം

ദോഹ: നിയമനടപടികൾ ഒഴിവാക്കുന്നതിനായി 2022 ഒക്ടോബർ 1-നകം ഖരമാലിന്യം തരംതിരിക്കാനുള്ള കണ്ടെയ്‌നറുകൾ സ്ഥാപിക്കാൻ എല്ലാ സ്ഥാപനങ്ങളോടും മുനിസിപ്പാലിറ്റി മന്ത്രാലയം ആവശ്യപ്പെട്ടു.

ഖരമാലിന്യങ്ങൾ തരംതിരിക്കാനുള്ള തീരുമാനത്തെത്തുടർന്ന് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും കമ്പനികളും ഇതിനായുള്ള പാത്രങ്ങൾ നൽകുകയും സ്ഥാപിക്കുകയും ചെയ്യണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടർ അഹമ്മദ് യൂസഫ് അൽ ഇമാദി നിർദ്ദേശിച്ചു. 

തീരുമാനം നടപ്പാക്കേണ്ടിയിരുന്ന വിധത്തിൽ നടപ്പാക്കിയില്ലെന്നാണ് നിരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 1 മുതൽ മുനിസിപ്പാലിറ്റികൾ നിയമനടപടികൾ സ്വീകരിക്കുകയും ഈ തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊതു ശുചിത്വം സംബന്ധിച്ച 2017-ലെ 18-ാം നമ്പർ നിയമം അനുസരിച്ച് എല്ലാ സ്ഥാപനങ്ങൾക്കകത്തും പുറത്തും മാലിന്യം തരംതിരിക്കാനുള്ള രണ്ട് പാത്രങ്ങൾ സ്ഥാപിക്കണം.

മന്ത്രാലയ ഉദ്യോഗസ്ഥർക്കും സ്വകാര്യ മേഖലയിലെ ഹോട്ടലുകൾ, വാണിജ്യ സമുച്ചയങ്ങൾ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾക്കുമായി മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച ആമുഖ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൽ ഇമാദി.

നവംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗ നിയമങ്ങൾ സംബന്ധിച്ച് 2022 ലെ 143-ാം നമ്പർ മന്ത്രിതല തീരുമാനത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. അന്ന് മുതൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ബാഗുകൾക്ക് രാജ്യത്ത് നിരോധനമുണ്ട്.

ഖരമാലിന്യം തരംതിരിക്കുന്നത് സംബന്ധിച്ചുള്ളത് 2021ലെ 170-ാം നമ്പർ മന്ത്രിതല തീരുമാനമാണ്.

സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ എന്നിവ രണ്ട് മന്ത്രിതല തീരുമാനങ്ങൾ പാലിക്കുന്നത് ഒരു എക്സിക്യൂട്ടീവ് മേഖല എന്ന നിലയിൽ മുനിസിപ്പാലിറ്റികൾ നിരീക്ഷിക്കുമെന്ന് അൽ റയാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജാബർ ഹസൻ അൽ ജാബർ പറഞ്ഞു.

Exit mobile version