നഗരസഭകളുടെ മിന്നൽ പരിശോധന തുടരുന്നു. അൽ ശഹാനിയയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വൻ ശേഖരം പിടികൂടി.

ദോഹ: ഖത്തറിലെ അൽ ശഹാനിയ മുൻസിപ്പാലിറ്റിയിൽ കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കളുടെ വൻ ശേഖരം ബലദിയ (നഗരസഭ) അധികൃതർ പിടിച്ചെടുത്തു. അൽ ശഹാനിയയിലെ ല്യൂബ്രിസത് എന്ന സ്ഥലത്ത് നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ പൂഴ്ത്തി വെച്ചതായി കണ്ടെത്തിയത്.

സമീപ ആഴ്ച്ചകളിലായി ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഭക്ഷ്യപരിശോധനയുടെ ഭാഗമായുള്ള നഗരസഭയുടെ മിന്നൽ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരവും ചിത്രങ്ങളും പങ്കുവെച്ച ബദലിയ ട്വിറ്റർ പേജ് 1990 ലെ ഭക്ഷ്യനിയമം നമ്പർ 8 പ്രകാരം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി അറിയിച്ചു. 

അതേ സമയം വിവിധ പ്രദേശങ്ങളിൽ മെയ് മാസം മുതലുള്ള നഗരസഭാ വകുപ്പിന്റെ മിന്നൽ പരിശോധന തുടരുകയാണ്. അൽശമൽ മുൻസിപ്പാലിറ്റി മേഖലയിൽ കഴിഞ്ഞ മാസം 232 പരിശോധനകളാണ് നടത്തിയത്. ഫിഷ് മാർക്കറ്റിലും അറവുശാലകളിലും ഉൾപ്പെടെ നടത്തിയ അന്വേഷണങ്ങളിൽ 8 കേന്ദ്രങ്ങളിലാണ് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തിയത്.

അൽധയേൻ മുൻസിപ്പിലിറ്റിയിലെ വിവിധ ഭക്ഷ്യ കേന്ദ്രങ്ങളിൽ മെയ് മാസം 451 തവണ അധികൃതർ പരിശോധന സന്ദർശനം നടത്തിയതിൽ 16 ഇടങ്ങളിലാണ് കുറ്റകൃത്യം കണ്ടെത്താനായത്. നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങൾക്ക് നേരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Exit mobile version