സൈബർ ക്രൈമുകളിൽ നിന്നും സുരക്ഷിതരാകാനുള്ള നിർദ്ദേശങ്ങൾ പങ്കുവെച്ച് എംസിഐടി ഖത്തർ

സൈബർ ക്രൈമുകളിൽ നിന്നും ഖത്തറിലെ ജനങ്ങൾ സുരക്ഷിതരാകാൻ വേണ്ടി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MCIT) ആഭ്യന്തര മന്ത്രാലയവും കഴിഞ്ഞ ദിവസം ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇവർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാനുള്ള നിർദ്ദേശങ്ങൾ പങ്കു വെച്ചത്.

ഇന്റർനെറ്റ് സ്‌കാമുകൾ ലോകമെമ്പാടും വളരെയധികം സംഭവിക്കുന്നുണ്ട്. നിങ്ങൾക്ക് വിശ്വാസമുള്ള വ്യക്തിയായോ സ്ഥാപനമായോ കമ്പനിയായോ സ്‌കാമേഴ്‌സ് എത്തിയേക്കാം. ഫോൺ, ഇന്റർനെറ്റ്, ഇമെയിൽ എന്നിവക്ക് പുറമെ നേരിട്ടും ഇവർ തട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ട്. തട്ടിപ്പ് നടന്നത് പലപ്പോഴും പെട്ടെന്ന് മനസിലാക്കാൻ കഴിയാറില്ല.

തട്ടിപ്പ് നടത്തുന്നവർ ഗവണ്മെന്റ് വെബ്‌സൈറ്റുകളെ അനുകരിച്ച് വ്യാജവെബ്‌സൈറ്റുകൾ ഉണ്ടാക്കുന്നുണ്ടെന്ന് MCIT അറിയിച്ചു. സ്വയം അറിവു നേടേണ്ടത് ഇവരിൽ നിന്നും രക്ഷപ്പെടാൻ അനിവാര്യമാണ്. ഖത്തറിലെ ഗവണ്മെന്റ് ഒഫീഷ്യൽ വെബ്‌സൈറ്റുകളുടെയെല്ലാം ഡൊമൈൻ gov.qa എന്ന രീതിയിൽ അവസാനിക്കുന്നതാണ്. ഇത് സ്ഥിരീകരിക്കാൻ ശ്രദ്ധിക്കണം.

“ഡൊമൈനും URLഉം പരിശോധിക്കുക. ഡൊമെയ്ൻ തെറ്റായി എഴുതിയും ഔദ്യോഗിക ഗവൺമെൻ്റ് വെബ്‌സൈറ്റുകളുടേതിന് സമാനമായി തോന്നിക്കുന്ന പ്രതീകങ്ങൾ ഉപയോഗിച്ചും സ്‌കാമർമാർ പലപ്പോഴും URL കൾ സൃഷ്‌ടിക്കുന്നുണ്ട്. ഒപ്പം സ്പോൺസേർഡ് വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പുലർത്തുക. സെർച്ച് എഞ്ചിൻ ഫലങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതിന് തട്ടിപ്പുകാർ സ്‌പോൺസേർഡ് പരസ്യങ്ങൾ നൽകാനിടയുണ്ട്.” മന്ത്രാലയം അറിയിക്കുന്നു.

രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ സ്വന്തം ഇലക്ട്രോണിക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും MoI ഉപദേശിച്ചു. യാത്രയിലായിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന വിവിധ സൈബർ ക്രൈമുകളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ സ്വകാര്യ ഡാറ്റയെയും പരിരക്ഷിക്കുന്നതിന് മികച്ച വിവര സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കേണ്ടത് വളരെ നിർണായകമാണ്.

“നിങ്ങളുടെ എല്ലാ വിവരങ്ങളും ശക്തമായ പാസ്‌വേഡുകൾ ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുക. പബ്ലിക് വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഇടപാടുകൾ നടത്തുമ്പോൾ. നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ ഓതെന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കുക, പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കുക, യാത്ര ചെയ്യുമ്പോൾ സ്വയം ശ്രദ്ധിക്കുക.” മന്ത്രാലയം പറഞ്ഞു.

Exit mobile version