എഡ്യുക്കേഷൻ സിറ്റിയിൽ ഇ-സ്കൂട്ടർ സേവനം തുടങ്ങി

മൈക്രോ മൊബിലിറ്റി ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി, ഖത്തറിലെ പൊതുഗതാത കമ്പനിയായ മൊവാസലാത്ത് (കർവ), എജ്യുക്കേഷൻ സിറ്റിയിൽ ഇ-സ്കൂട്ടറുകൾ പുറത്തിറക്കി. ഫാൽക്കൺ റൈഡ്, ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) എന്നിവയുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

എഡ്യുക്കേഷൻ സിറ്റിയിൽ ജോലി ചെയ്യുന്നവർക്കും സന്ദർശകർക്കുമാണ് ഇ-സ്കൂട്ടറുകൾ ലഭ്യമാവുക. ഇതിനായി ഉപയോക്താക്കൾ ഫാൽക്കൺ റൈഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതാണെന്ന് മോവസലാത്ത് അധികൃതർ അറിയിച്ചു. ഫാൽക്കൺ റൈഡ് ആപ്ലിക്കേഷന്റെ പിന്തുണയോടെയാണ് ഇ-സ്കൂട്ടറുകൾ പ്രവർത്തിപ്പിക്കുക. ആപ്ലിക്കേഷൻ അൺലോക്കുചെയ്യുന്നതിന് QR2 ആണ് ചാർജ്ജ്. ഇതിനു ശേഷം ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 ദിർഹം വീതം ഈടാക്കും.

18 വയസ്സ് മുതലുള്ളവർക്കാണ് ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാൻ അനുമതി. ഒരു സ്‌കൂട്ടറിൽ ഒരാൾക്ക് മാത്രമേ യാത്രാനുമതി ഉള്ളൂ. ഹെൽമെറ്റ് നിർബന്ധമാണ്. തടസ്സമില്ലാത്ത മേഖലയിലോ നിശ്ചയിക്കപ്പെട്ട ഫാൽക്കൺ പാർക്കിംഗ് നെസ്റ്റിലോ സുരക്ഷിതമായി പാർക്ക് ചെയ്യാനാണ് നിർദ്ദേശം.

വെസ്റ്റ് ബേ, ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, അൽ ഖസർ, കത്താറ, ലെഗ്തൈഫിയ, പേൾ ഖത്തർ എന്നിവിടങ്ങളിൽ ഇ-സ്കൂട്ടർ സർവീസ് ഇതിനോടകം ലഭ്യമാണ്. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിനൊപ്പം, പൊതു സുരക്ഷയും ശുചിത്വവും നിലനിർത്തുന്നതിന് എല്ലാ റൈഡർമാരും നിയമങ്ങൾ പാലിക്കണമെന്ന് ഫാൽക്കൺ അഭ്യർത്ഥിച്ചു. 

Exit mobile version