ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് ഉയർത്തിയ നിയമം നിലവിൽ വന്നു

ദോഹ:  വീട്ടുജോലിക്കാരുടെ പ്രൊബേഷൻ കാലയളവ് മൂന്ന് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടാനുള്ള തീരുമാനം ഇന്ന് ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ ഒമ്പത് മാസത്തെ പ്രൊബേഷണറി കാലയളവ് ഉറപ്പ് നൽകാൻ റിക്രൂട്ടിംഗ് ഏജൻസികൾ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വിശദീകരിച്ചു.  

ആദ്യ മൂന്ന് മാസങ്ങളിൽ, തൊഴിലാളിയുടെ ജോലിയിൽ തൃപ്തനല്ലെങ്കിൽ, തൊഴിൽ കരാർ അവസാനിപ്പിക്കാനും റിക്രൂട്ട്‌മെന്റ് ഓഫീസിലേക്ക് അടച്ച മുഴുവൻ തുകയും വീണ്ടെടുക്കാനും തൊഴിലുടമയ്ക്ക് അവകാശമുണ്ട്. അതേസമയം അധിക ആറ് മാസത്തെ പ്രൊബേഷണറി കാലയളവിൽ തൊഴിലുടമയ്ക്ക് തുക തിരികെ നൽകുകയാണെങ്കിൽ 15% തുക കിഴിവ്‌ ചെയ്യും. 

തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിക്കുക, ഓടിപ്പോവുക,  വിട്ടുമാറാത്ത രോഗം തുടങ്ങിയ അവസരങ്ങളിൽ തൊഴിലുടമയ്ക്ക് കരാർ റദ്ദാക്കാം.

അതേസമയം, തൊഴിലുടമ തൊഴിലാളിയെ ആക്രമിക്കുകയും തൊഴിലാളിയുമായുള്ള കരാറിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്താൽ തൊഴിലുടമയുടെ അവകാശവും നഷ്‌ടപ്പെടും.

ഗാർഹിക തൊഴിലാളികൾക്കും  തൊഴിലുടമകൾക്കും റിക്രൂട്ട്‌മെന്റ് ഏജന്സികൾക്കും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകുന്നതിനായും രംഗം സുതാര്യമാക്കുന്നതിനായും വിവിധ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

Exit mobile version