മൻസൂറ കെട്ടിട ദുരന്തം: പ്രതികൾക്ക് ശിക്ഷ വിധിച്ച് ഖത്തർ ഇൻസ്റ്റന്റ് കോടതി

കഴിഞ്ഞ വർഷം മാർച്ചിൽ ബിൻ ദുർഹാം ഏരിയയിലെ (മൻസൂറ) കെട്ടിടം തകർന്ന് നിരവധി പേർ മരിക്കാനിടയുണ്ടായ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി വിധി പ്രഖ്യാപിച്ച് ഖത്തർ ഇൻസ്റ്റന്റ് കോടതി. കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന കോൺട്രാക്റ്റിംഗ് ഏജൻസിയുടെ ഉദ്യോഗസ്ഥരെയാണ് കോടതി പ്രതി ചേർത്തത്.

2023 ഏപ്രിൽ 18-ന് അറ്റോർണി ജനറലിൻ്റെ ഓഫീസ് പുറപ്പെടുവിച്ച പ്രാരംഭ പ്രസ്താവനയെ തുടർന്നാണ് ശിക്ഷാവിധികൾ. മേൽപ്പറഞ്ഞ കമ്പനിയുടെ ഡയറക്ടർക്ക് 5 വർഷം തടവ് കൺസൾട്ടൻ്റിന് 3 വർഷത്തെ തടവ്, കെട്ടിടത്തിൻ്റെ ഉടമസ്ഥനായ പ്രതിക്ക് ഒരു വർഷത്തേക്ക് തടവ് എന്നിങ്ങനെയാണ് ശിക്ഷകൾ. അതേസമയം, കെട്ടിട ഉടമയ്ക്ക് ജയിൽ ശിക്ഷ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പത്രക്കുറിപ്പിൽ പറഞ്ഞു.

അറ്റകുറ്റപ്പണി നടത്തിയ മുഖ്യപ്രതി കമ്പനിക്ക് 500,000 റിയാൽ പിഴ ചുമത്തിയപ്പോൾ കെട്ടിട ഉടമയിൽ നിന്ന് 20,000 റിയാൽ പിഴ ചുമത്തി.

കേസിൽ പ്രതികളായ പ്രവാസികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഖത്തറിൽ നിന്ന് നാടുകടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

2023 മാർച്ച് 22 നാണ് മൻസൂറയിലെ നാല് നില കെട്ടിടം തകർന്നത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ആവശ്യമായ അനുമതികളില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തിയതെന്നും ജോലികൾ നടത്താൻ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ഏപ്രിലിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടൻ്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവരെ സംഭവത്തിന് ഉത്തരവാദികളാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version