ഖത്തറിലെ 611 സ്‌കൂളുകൾക്കു ചുറ്റും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി പൊതുമരാമത്ത് അതോറിറ്റി

2024-2025 അധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾ തയ്യാറെടുക്കുമ്പോൾ, ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) 611 സ്‌കൂളുകളുടെ പരിസരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തി.

സ്‌കൂൾ മേഖലകളിൽ വിദ്യാർത്ഥികളെ സുരക്ഷിതരാക്കുന്നതിൽ അഷ്ഗൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്‌കൂളിലേക്കും തിരിച്ചും പോകുന്ന വഴിയിൽ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാൻ അവർ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

നിലവിൽ, അവരുടെ സ്‌കൂൾ സോൺ സുരക്ഷാ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള 673 സ്‌കൂളുകളിലെ 611 എണ്ണത്തിലും അഷ്ഗൽ സുരക്ഷാ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. ഇവയിൽ റോഡ് അടയാളങ്ങൾ, റിഫ്ളക്റ്റ് ചെയ്യുന്ന റോഡ് മാർക്കറുകൾ, കാൽനട റെയിലിംഗുകൾ, റോഡ് ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന തരത്തിൽ പുതിയ ക്രോസ്‌വാക്ക് മാർക്കിംഗുകളും അവർ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ ഈ പ്രദേശങ്ങളിൽ 30 കി.മീ വേഗത പരിധിയും നിശ്ചയിച്ചിട്ടുണ്ട്.

സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കുന്നതിനും ഡ്രൈവർമാർക്കും കാൽനടക്കാർക്കും ഇടയിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ശ്രമങ്ങളെന്ന് അഷ്ഗലിൻ്റെ റോഡ്‌സ് ഓപ്പറേഷൻസ് ആൻഡ് മെയിൻ്റനൻസ് ഡിപ്പാർട്ട്‌മെൻ്റ് മാനേജർ എൻജിനീയർ. അഹമ്മദ് റാഷിദ് അൽ-കുബൈസി പറഞ്ഞു.

ഈ സുരക്ഷാ നടപടികൾ ഫലപ്രദമാണെന്ന് ഉറപ്പുവരുത്തുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും ആഭ്യന്തര മന്ത്രാലയം, റോഡ് സുരക്ഷാ സമിതികൾ, സ്‌കൂളുകൾ എന്നിവയുൾപ്പെടെ വിവിധ ഏജൻസികളുമായി അഷ്ഗൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സുരക്ഷിതമായ യാത്രാ രീതികളെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂൾ ജീവനക്കാരെയും പഠിപ്പിക്കുന്നതിനായി അഷ്ഗൽ ഈ വർഷം ഒരു ബോധവൽക്കരണ ക്യാമ്പയിനും ആരംഭിക്കുന്നുണ്ട്.

Exit mobile version