ഖത്തറിൽ 15 സ്ത്രീ വീട്ടു ജോലിക്കാരെ കടത്തി, ഒളിപ്പിച്ചതിന് പ്രവാസി അറസ്റ്റിൽ

ദോഹ: 15 സ്ത്രീ വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുകയും അവരെ അൽ സലാത മേഖലയിൽ നിയമവിരുദ്ധമായി ഒളിപ്പിച്ച് ജോലിക്ക് നിയമിക്കുകയും ചെയ്ത ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ പൗരനായ ഇയാൾ തന്റെ രാജ്യത്ത് നിന്ന് തന്നെ സ്ത്രീകളെ നിയമവിരുദ്ധമായി കടത്തിയതാണെന്നു അധികൃതർ വിശദമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റർ പേജിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, വീട്ടുജോലിക്കാരെ കടത്തുന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ, വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സംഘം ഉടൻ രൂപീകരിച്ചു.  ആവശ്യമായ അനുമതികൾ നേടിയ ശേഷം, അൽ സലാത ഏരിയയിലെ വാടകവീട്ടിൽ നിന്ന് 15 സ്ത്രീ തൊഴിലാളികൾ സഹിതം പ്രതിയെ പിടികൂടി.

ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിക്കുകയും വീട്ടുജോലിക്കാരെ സ്വകാര്യ വീടുകളിൽ ജോലി ചെയ്യാൻ പ്രത്യേക ഓഫറുകൾ നൽകി വംശവദരാക്കുകയും ചെയ്തതായി വെളിപ്പെടുത്തി.  ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾക്കായി പ്രതികളെ അധികാരികൾക്ക് കൈമാറി.

നിയമപരമായ ഉത്തരവാദിത്തവും കുറ്റകൃത്യങ്ങളും ഒഴിവാക്കുന്നതിന്, ഒളിച്ചോടിയ തൊഴിലാളികളുമായി ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Exit mobile version